Sunday, July 28, 2013

കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ അനുസ്മരണവും തിരഞ്ഞെടുത്ത കാര്‍ട്ടൂണുകളുടെ പ്രദര്‍ശനവും

കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ അനുസ്മരണവും തിരഞ്ഞെടുത്ത കാര്‍ട്ടൂണുകളുടെ പ്രദര്‍ശനവും
2013 ജൂലൈ 31 
നാണപ്പ ആര്‍ട്ട് ഗാലറി 
(കാരിക്കാമുറി ക്രോസ് റോഡ് എറണാകുളം)
10.30 എ.എം.
ഉദ്ഘാടനം : 
കാര്‍ട്ടൂണിസ്റ്റ് ശ്രീ. യേശുദാസന്‍

അദ്ധ്യക്ഷന്‍ : ശ്രീ. അരവിന്ദന്‍
(ചെയര്‍മാന്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി)
സീനിയര്‍ കാര്‍ട്ടൂണിസ്റ്റ് ശ്രീ. നാഥന്‍, ശ്രീ.സീരി, ശ്രീ. എം. എം. മോനായി, ശ്രീ. പ്രസന്നന്‍ ആനിക്കാട്, ശ്രീ. എം. എസ്. മോഹനചന്ദ്രന്‍, ശ്രീ. പി.യു. നൗഷാദ്‌
 ശ്രീ.ഉണ്ണികൃഷ്ണന്‍, ശ്രീ. ജയരാജ് വെള്ളൂര്‍, ശ്രീ. സുരേന്ദ്രന്‍ വാരച്ചാല്‍, ശ്രീ. രതീഷ്, ശ്രീ. കാര്‍ത്തിക കറ്റാനം,  ശ്രീ. അബ്ബ വാഴൂര്‍, തുടങ്ങിയ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുക്കുന്നു. 



കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഓഗസ്റ്റ് 1 വരെ

Friday, June 28, 2013

കാര്‍ട്ടൂണ്‍ അക്കാദമി മലയാളം ബ്ലോഗ് പണിപ്പുരയില്‍


കാര്‍ട്ടൂണിസ്റ്റ് ടോംസ്‌

എന്റെ ജന്മഗൃഹത്തിലേക്ക് ഒരു ഹൗസ്‌ബോട്ടില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്കൊപ്പം നടത്തിയ യാത്രയെക്കുറിച്ച് ഞാന്‍ ഇടയ്ക്കിടെ ഓര്‍ക്കാറുണ്ട്. അത് അവിസ്മരണീയമായിരുന്നു. ഗൃഹാതുരത്വമുണര്‍ത്തിയ ഓര്‍മ്മകള്‍, ഒരു ചലച്ചിത്രത്തിലെന്നവണ്ണം മനസ്സിലൂടെ കടന്നുപോയി. കൊതുമ്പുവള്ളത്തില്‍ കയറി തുഴഞ്ഞുപോകുന്ന മെലിഞ്ഞുണങ്ങിയ ഒരു പത്തുവയസ്സുകാരനെ ഞാന്‍ വീണ്ടും കണ്ടു. നടന്നുതീര്‍ത്ത വര്‍ഷങ്ങള്‍. എത്രയെത്ര ജീവിതസമരങ്ങള്‍. വളര്‍ച്ചയുടെ പടവുകള്‍ ഓര്‍ക്കുമ്പോള്‍ ജീവിതം ഇതിലും എത്ര രസകരമാക്കിത്തീര്‍ക്കാമായിരുന്നു എന്നു തോന്നും.
ഓര്‍മ്മക്കുറിപ്പുകള്‍ വന്നുകൊണ്ടിരുന്നപ്പോള്‍ ധാരാളം ഫോണ്‍ കോളുകള്‍ വരാറുണ്ട് ഒപ്പം കത്തുകളും. ഒരിക്കല്‍ ഒരു സദാശിവന്‍ വിളിച്ചു. പല വിഷയത്തെക്കുറിച്ച് പറഞ്ഞത് ഒടുവില്‍ രാഷ്ട്രീയത്തില്‍ എത്തി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍. ഡി. എഫിന് പറ്റിയ പരാജയത്തിന് കാരണം, എന്റെ നിഗമനമെന്താണെന്ന് സദാശിവന് അറിയണം. ഞാന്‍ പറഞ്ഞു: ''സുഹൃത്തേ ഇതിന് ഞാനല്ല മറുപടി പറയേണ്ടത്. അച്ചുതാനന്ദനാണ്. എങ്കിലും എന്റെ ഒരു നിഗമനം ഒന്ന് ജോസഫ് വിട്ടുപോയി. ഒപ്പം വീരേന്ദ്രകുമാറും. ഇവര്‍ രണ്ടും എല്‍.ഡി.എഫില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഭരണം പോകില്ലായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്.
ഇപ്പോഴത്തെ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ഡെഡിക്കേഷന്‍ കുറവാണ്. പലരും ഉദ്യോഗസ്ഥരാണ്. ബാങ്ക് ഉദ്യോഗസ്ഥര്‍, വക്കീലന്മാര്‍, ഡോക്ടര്‍മാര്‍ എന്തിന് പള്ളീലച്ചന്‍ വരെ കാര്‍ട്ടൂണിസ്റ്റുകളായി ഇന്ന് രംഗത്തുണ്ടെങ്കിലും ഇതൊരു ഐച്ഛിക വിഷയമായി എടുത്ത് റിസേര്‍ച്ച് ചെയ്യാനോ ഒന്നും ഇവര്‍ ക്കാര്‍ക്കും സമയമില്ല; സന്നദ്ധതയും ഇല്ല. കിട്ടുന്ന സമയംകൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്‌തെടുക്കുന്നുവെന്നല്ലാതെ കാര്യമായി ഒന്നും നടക്കുന്നില്ല. ഒരു പത്രത്തിന്റെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായാല്‍ പത്രത്തിന്റെ പോളിസിക്കനുസരിച്ച് വരയ്ക്കാമെന്നല്ലാതെ കാര്യമായ സംഭാവനകള്‍ നല്‍കാനാവില്ല. സ്വന്തമായിട്ട് പ്രസിദ്ധീകണമുള്ള ശങ്കറിനു മാത്രമേ അത്തരത്തില്‍ സ്വതന്ത്രമായി വരയ്ക്കുവാന്‍ കഴിഞ്ഞിരുന്നുള്ളു. ആര്‍.കെ. ലക്ഷ്മണനു പോലും സ്വതന്ത്രമായി വരയ്ക്കാന്‍ സാധിച്ചിരുന്നില്ല. പിന്നെ എനിക്ക് ഒരു പരിധിവരെ സാധിച്ചത് ഞാന്‍ സ്വന്തം പ്രസിദ്ധീകരണങ്ങളിലൂടെ വരച്ചു തുടങ്ങിയശേഷമാണ്. സ്വന്തമായി പ്രസിദ്ധീകരണം നടത്തുന്ന കാര്‍ട്ടൂണിസ്റ്റിന് മാത്രമേ സ്വാതന്ത്ര്യപൂര്‍വ്വം വരയ്ക്കാന്‍ കഴിയൂ. എന്നാല്‍ അത്തരത്തിലൊരു കാര്‍ട്ടൂണ്‍ മാസികയ്ക്ക് ഇനി സാദ്ധ്യത തുലോം കുറവാണ്.
കാര്‍ട്ടൂണ്‍ മാസികയായ 'തമാശ' കാര്‍ട്ടൂണിസ്റ്റുകളുടെ ഇടയില്‍ മാത്രം നിലനില്‍ക്കുന്ന ഒരു പ്രസിദ്ധീകരണമായി ചുരുങ്ങിപ്പോയി. പണ്ട് 'സരസന്‍' തുടങ്ങി എത്ര ഹാസ്യമാസികകള്‍ ഉണ്ടായിരുന്നു.
ഒരു വാര്‍ത്തയുടെ സത്യം അറിയാന്‍ അഞ്ചു പത്രം വായിച്ചാലും സത്യം പിടികിട്ടണമെന്നില്ല. ഔഷധഗുണമുള്ള  'ചെത്തി എന്ന ചെടിയുടെ കാര്യംപോലെയാണ് വാര്‍ത്തകള്‍ ഓരോരുത്തരും എടുക്കുന്നത്. ചെത്തിയുടെ പൂവ് വേണ്ടവര്‍ അതെടുക്കുന്നു, തൊലി വേണ്ടവര്‍ അതെടുക്കുന്നു, കായ് വേണ്ടവര്‍ അതും വേര് വേണ്ടവര്‍ അതും എടുക്കും. എന്നാല്‍ ചെടി മൊത്തത്തോടെ ആരും എടുക്കില്ല. അതുകൊണ്ട് വേണ്ട ഗുണം ആര്‍ക്കും കിട്ടില്ല. അതുപോലെയാണ് പത്രവാര്‍ത്തയുടെ കാര്യവും. പത്രത്തിന്റെ നയമനുസരിച്ചാണ് ഓരോ വാര്‍ത്തയും വളച്ചൊടിക്കപ്പെടുന്നത്. അതേ അവസ്ഥയാണ് തൊഴിലാളികളായ കാര്‍ട്ടൂണിസ്റ്റുകളും അനുഭവിക്കുന്നത്. തൊഴിലുടമയുടെ പോളിസിക്കനുസരിച്ച് വരയ്ക്കപ്പെടാന്‍ വിധിക്കപ്പെട്ടവരാണ് ഭൂരിഭാഗം കാര്‍ട്ടൂണിസ്റ്റുകളും. അതവരുടെ കുഴപ്പമല്ല. നയങ്ങളുടെ കുഴപ്പമാണ്. ഒന്നുമില്ലാത്തതിലും ഭേദമല്ലേ എന്തെങ്കിലും ഉള്ളത് എന്ന് ചിന്തിച്ചാല്‍ കുറ്റം പറയാനും പറ്റില്ല.
ബോബനും മോളിയും മനോരമയില്‍ വരയ്ക്കുമ്പോള്‍ പലപ്പോഴും അവസാന മിനിറ്റിലാണ് കൊടുക്കുക. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന പല കാര്‍ട്ടൂണുകളും മറ്റു നിവൃത്തിയില്ലാതെ അച്ചടിച്ചുവന്നിട്ടുണ്ട്. മാത്തുക്കുട്ടിച്ചായന്‍ എപ്പോഴും ഒരെണ്ണം 'എക്‌സ്ട്രാ' വേണം എന്ന് നിര്‍ബന്ധം പിടിക്കുമായിരുന്നു.എനിക്കറിയാം അതിന്റെ കാര്യം. അതുകൊണ്ട് ഞാന്‍ വരച്ചുകൊടുക്കുകയില്ല!
പ്രൈവറ്റ് ബാങ്കുകള്‍ തകര്‍ന്നപ്പോള്‍ ഞാനൊരു കാര്‍ട്ടൂണ്‍ വരച്ചു. അത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. അതിനുശേഷം മനോരമയില്‍ ബോബനും മോളിയും കര്‍ശനമായി നോക്കിയശേഷമാണ് പ്രിന്റിംഗിനു പോയിരുന്നത്.
രാഷ്ട്രീയം വഷളായി വഷളായി രാജ്യം 'കുട്ടിച്ചോറാ'ക്കുന്ന അവസ്ഥയിലാണ്. 'കുട്ടിച്ചോര്‍' എന്താണെന്ന് ചിലര്‍ക്കെങ്കിലും അറിയാത്തതായി കാണും. പണ്ട് മുതിര്‍ന്ന ആള്‍ക്കാര്‍ക്കുവേണ്ടി ചോറ് വിളമ്പി താഴെ വയ്ക്കും. നീന്തിനടക്കുന്ന ഉടുക്കാക്കുണ്ടന്മാരായ കുട്ടികള്‍ വന്ന് അതിന്റെ നടുക്ക് കയറിയിരിക്കും. കറികളെല്ലാം തട്ടിമറിച്ച് മൂത്രം ഒഴിച്ച് നാശമാക്കി. അതില്‍ കൈയിട്ട് വാരിത്തിന്നും. ഇതിനെയാണ് കുട്ടിച്ചോറാക്കുക എന്ന് പറയുന്നത്. നമ്മുടെ രാഷ്ട്രീയ രംഗം ഇതുപോലുള്ള ഉടുക്കാക്കുണ്ടന്മാര്‍ കുട്ടിച്ചോറാക്കിയിരിക്കുകയാണ്. മഹാത്മാഗാന്ധി വിഭാവനം ചെയ്ത തത്വസംഹിത ഇന്നില്ല. ജനങ്ങള്‍ക്കെന്തുചെയ്യാന്‍ കഴിയും. കാര്‍ട്ടൂണ്‍ പരിവര്‍ത്തനം ഉണ്ടാക്കും എന്നൊരു തോന്നല്‍ വേണ്ട. രാഷ്ട്രീയത്തില്‍ ഒരു പരിവര്‍ത്തനവും ഉണ്ടാക്കാന്‍ കാര്‍ട്ടൂണിനാവും എന്നെനിക്ക് അഭിപ്രായമില്ല. ജാതീയ അടിസ്ഥാനത്തില്‍ അവകാശങ്ങള്‍ പരസ്യമായി ചോദിക്കുന്ന കാലത്തിലൂടെയാണ് നാം നടന്നുകൊണ്ടിരിക്കുന്നത്. ഏതെങ്കിലും ഒരു ജാതിയുടെ വിളംബര പലകയായി നില്‍ക്കുന്ന പത്രത്തിലെ ജോലിക്കാരനായ കാര്‍ട്ടൂണിസ്റ്റിന് ഇക്കാര്യത്തില്‍ എന്തുചെയ്യാനാവും. കേരള കാര്‍ട്ടൂണ്‍ അക്കാദമി സംഘടിപ്പിച്ച 'എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കാരിക്കേച്ചര്‍ പടയണി പോലുള്ള' കാമ്പയിനുകള്‍ സംഘടിപ്പിച്ചാല്‍ കുറെയൊക്കെ ആളുകളുടെ ശ്രദ്ധ ഉണ്ടാവും. അന്വേഷണങ്ങള്‍ ഉണ്ടാവും.
ഒരു കലാസൃഷ്ടിയോ കാര്‍ട്ടൂണോ ഇറങ്ങിക്കഴിയുമ്പോള്‍ സൃഷ്ടാവിന്റെ വിചാരം ഇത് വിപ്ലവകരമായ സാമൂഹ്യമാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ്. ഒരു മാറ്റവും വരുത്താന്‍ ഒക്കുകയില്ല. എന്നാല്‍ ശുദ്ധമായ ആക്ഷേപങ്ങള്‍ ചില മാറ്റങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്യും. ഒരാള്‍ മരിച്ചാല്‍ 'ഞെട്ടി' എന്ന് മന്ത്രിമാര്‍ പറയുന്നത് കാര്‍ട്ടൂണുകളിലൂടെ സ്ഥിരമായി കളിയാക്കിതുകൊണ്ട് ഇപ്പോള്‍ മന്ത്രിമാരാരും ഞെട്ടാറില്ല.
എന്റെ നാടായ വെളിയനാട്ടില്‍  ഒരു സംസ്‌കൃത സ്‌കൂള്‍ ഉണ്ട്. താത്കാലിക നിയമം കിട്ടിയ അദ്ധ്യാപകര്‍ക്ക് ശമ്പളം അഞ്ച് രൂപ.  അഞ്ച് രൂപകൊണ്ട് ഒന്നിനും തികയില്ല. ഇതറിയാവുന്ന ഞാന്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചു. ഒരു എക്‌സിബിഷന്‍ നടക്കുന്നു. ഒരു സ്റ്റാളില്‍ എഴുതിവച്ചിരിക്കുന്നു 'അത്ഭുതമനുഷ്യന്‍'. അത്ഭുതമനുഷ്യനെ കാണാനായിട്ട് പലരും വന്നു. കൂട്ടത്തില്‍ സ്‌കൂളിന്റെ മാനേജരും ഉണ്ടായിരുന്നു. അത്ഭുതമനുഷ്യനെ കാണാന്‍ കയറിയ സ്‌കൂള്‍ മാനേജര്‍ ഞെട്ടി. തന്റെ സ്‌കൂളിലെ സംസ്‌കൃതം അദ്ധ്യാപകനാണ് അത്ഭുതമനുഷ്യന്‍. മാനേജര്‍ എക്‌സിബിഷന്‍ നടത്തിപ്പുകാരോട് തട്ടിക്കയറി: 'എടോ ഇത് എന്റെ സ്‌കൂളില്‍ സംസ്‌കൃതം പഠിപ്പിക്കുന്ന അദ്ധ്യാപകനല്ലേ. ഇയ്യാളെങ്ങനാ അത്ഭുതമനുഷ്യനാവുന്നത്?'
എക്‌സിബിഷന്‍ നടത്തിപ്പുകാരന്റെ മറുപടി
'മാസം അഞ്ചുരൂപാ ശമ്പളം കൊണ്ട് ഭാര്യയേയും ഏഴ് കുട്ടികളേയും പോറ്റുന്ന ഇയാളല്ല അത്ഭുതമനുഷ്യനെങ്കില്‍ പിന്നെയാരാ അത്ഭുതമനുഷ്യന്‍?'
ഇതായിരുന്നു കാര്‍ട്ടൂണ്‍.
ഈ കാര്‍ട്ടൂണ്‍ വച്ച് അദ്ധ്യാപകര്‍ ഒരു നിവേദനം കൊടുത്തു. സി.എച്ച് മുഹമ്മദ് കോയ ആയിരുന്നു അന്നത്തെ വിദ്യാഭ്യാസ മന്ത്രി. അദ്ദേഹം 30 രൂപ ശമ്പളമാക്കി ഉയര്‍ത്തിക്കൊണ്ട് ഉത്തരവിറക്കി. സംസ്‌കൃത അദ്ധ്യാപകര്‍ വീട്ടില്‍ വന്ന് നന്ദിയൊക്കെ പറയുകയും ചെയ്തു.
കാര്‍ട്ടൂണ്‍ വരച്ചതുകൊണ്ടുമാത്രം കാര്‍ട്ടൂണിസ്റ്റുകളുടെ ജോലി തീര്‍ന്നോ എന്ന് ആലോചിക്കണം. സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങളില്‍ പൊതുതാത്പര്യഹര്‍ജിപോലുള്ള മാര്‍ഗ്ഗങ്ങളിലേക്ക് കാര്‍ട്ടൂണിസ്റ്റുകള്‍ ഒറ്റക്കെട്ടായി മുന്‍പോട്ട് വരണമെന്നാണ് എന്റെ ആഗ്രഹം.
സഭാവഴക്ക് കൊടുമ്പിരികൊണ്ടിരിക്കുന്ന പഴയ കാലം. ഞാനൊരു കാര്‍ട്ടൂണ്‍ വരച്ചു. ഒരു അച്ചന്‍ അള്‍ത്താരയില്‍ കയറി നിന്ന് ''പ്രിയ വിശ്വാസികളെ, വിശുദ്ധ കുര്‍ബ്ബാന ആരംഭിക്കാന്‍ പോവുകയാണ്. എല്ലാ വിശ്വാസികളും മാരകായുധങ്ങള്‍ കയ്യിലെടുത്തോളൂ...'' ഇത് പ്രസിദ്ധീകരിക്കില്ലെന്ന് എനിക്കറിയാം. എങ്കിലും ഞാനത് വര്‍ഗ്ഗീസ് ചേട്ടന്റെ കൈയില്‍ കൊടുത്തു. സംശയമുള്ള കാര്‍ട്ടൂണുകള്‍ മാത്തുക്കുട്ടിച്ചായനെ കാണിക്കണമെന്നാണ്. വര്‍ഗ്ഗീസ് ചേട്ടന്‍ അത് മാത്തുക്കുട്ടിച്ചായന്റെ കൈയില്‍ കൊടുത്തയച്ചു. അച്ചായനെന്നെ വിളിച്ചിട്ടു പറഞ്ഞു: ''കാര്‍ട്ടൂണൊക്കെ നന്നായിരിക്കുന്നു. പക്ഷെ ഞാനിത് പ്രസിദ്ധീകരിക്കുയില്ല. എന്നാലിത് തിരിച്ചു തരികയുമില്ല. ഞങ്ങടെ മെത്രാന്മാരെ ഇതൊന്നു കാണിക്കണം. മാത്തുക്കുട്ടിച്ചായന്‍ ചിരിച്ചുകൊണ്ട് പറഞ്ഞത് അതേ സെന്‍സില്‍ തന്നെ ഞാനും എടുത്തു.
മനോരമയുമായി കേസും മറ്റും ഉണ്ടായെങ്കിലും അച്ചായനുമായി എനിക്ക് ഒരാത്മബന്ധം ഉണ്ടായിരുന്നു. അച്ചായന്‍ നല്ല ഹൃദയത്തിനുടമയായിരുന്നു. ഇന്നും മനോരമ എനിക്ക് ഫ്രീയായിട്ടാണ് കിട്ടുന്നത്. അച്ചായന്‍ മരിച്ചപ്പോള്‍ വലിയൊരു ശൂന്യത തോന്നി. ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയായിരുന്നു ആ ജീവിതം. ഒരു തലമുറ കൂടി കൊഴിഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്നു. ഹെന്‍ട്രിയുടെ 'അവസാനത്തെ ഇല' എന്ന കഥയാണ് ഇപ്പോള്‍ ഓര്‍മ്മവരുന്നത്. തുറന്നിട്ട ജനാലയ്ക്കപ്പുറം ചുവരിനോട് ചേര്‍ന്ന് മഞ്ഞും മഴയും കാറ്റുമേറ്റ് വീഴാതെ സധൈര്യം പിടിച്ചുനില്‍ക്കുന്ന 'അവസാനത്തെ ഇല'!

ചരിത്രരേഖ


'കാര്‍ട്ടൂണ്‍' എന്ന കലാരൂപത്തെ ചിത്രകലയുടെ നിയതമായ ചട്ടക്കൂടില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്നത് അതിലെ നര്‍മത്തിന്റെ നന്മയാണ്. വരയിലൂടെ വിരിയുന്ന ചിരിയാകുന്നു കാര്‍ട്ടൂണ്‍. വാക്കും വരയും തമ്മിലുള്ള പാരസ്പര്യത്തിലൂടെ അഥവാ സങ്കലനത്തിലൂടെ ഒരു വിഷയത്തെ അല്ലെങ്കില്‍ ഒരു ചിന്തയെ കഥാപാത്രങ്ങളിലൂടെ പുറത്തെത്തിച്ച് വിചാരണ ചെയ്യുന്ന ഈ വേറിട്ട കലാരൂപത്തിന്റെ തലതൊട്ടപ്പന്‍ ആരെന്നതിനെക്കുറിച്ച് വ്യക്തമാക്കുന്ന തിരുശേഷിപ്പുകള്‍ ഏറെയൊന്നുമില്ല. എങ്കിലും അതിനൊരു കേരളീയ പശ്ചാത്തലമുണ്ടെന്നുതന്നെ നമുക്കു തീര്‍ച്ചയാക്കാം. തോലനും, കുഞ്ചനും, സഞ്ജയനും ഈവിയുമൊക്കെ കേരളത്തിന്റെ മണ്ണിലും മനസ്സിലും വാഗേയഹാസത്തിന്റെ ചാല് തുറന്നെങ്കില്‍ ആ ചിരിച്ചാലിലേക്ക് ചിരിവരയുടെ തെളിനീരൊഴുക്കിയതില്‍ അഗ്രഗണ്യന്‍ കായംകുളത്തുകാരന്‍ ശങ്കരപ്പിള്ളയെന്ന സാക്ഷാല്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറായിരുന്നു. ശങ്കറിന്റെ വരയുടെ പെരുമ കടല്‍കടന്നതിന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും ഗാന്ധിജിയേയും നെഹൃവിനെയും പോലുള്ള ദേശീയ നേതാക്കളും തുണയായും തോഴരായും നിറസാന്നിധ്യമായി രംഗത്തുണ്ടായിരുന്നു. 'ശങ്കേഴ്‌സ് വീക്കിലി'യെന്ന ചരിത്രസംഭവത്തിന്റെ വിധാതാവ് ഒരു മലയാളിയായിരുന്നിട്ടുകൂടി ആ കാര്‍ട്ടൂണ്‍ കോയ്മ ഒരു സംഘടനാ വൈഭവത്തിലേക്കുള്ള ദിശാസൂചിയായില്ല. ശങ്കേഴ്‌സ് വീക്കിലിയിലൂടെ സ്ഫുടം ചെയ്യപ്പെട്ട മലയാളി കാര്‍ട്ടൂണിസ്റ്റുകള്‍ എത്രയെത്ര...സര്‍വ്വശ്രീ കുട്ടി, അബു, ഒ.വി. വിജയന്‍, യേശുദാസന്‍, സാമുവല്‍, ബി. എം. ഗഫൂര്‍, നാഥന്‍...എന്നിട്ടും കേരളീയരായ കാര്‍ട്ടൂണിസ്റ്റുകളുടെ ഒരു കൂട്ടായ്മയുടെ ഉദയത്തിന് ശങ്കേഴ്‌സ് വീക്കിലിയുടെ അസ്തമനത്തിനുശേഷം പിന്നെയും വേണ്ടിവന്നു അഞ്ചാറു വര്‍ഷക്കാലം കൂടി! മലയാളത്തിലെ കാര്‍ട്ടൂണിസ്റ്റുകളുടെ ഒരു സംഘടനയെന്ന ചിന്ത മൂര്‍ത്തരൂപം പൂണ്ടത് ഏതാണ്ട് 1980കളുടെ അവസാനത്തിലായിരുന്നു. തല്‍ഫലമായി 1981 നവംബര്‍ 29 ന് 'കേരളകാര്‍ട്ടൂണ്‍ അക്കാദമി' എന്ന പേരില്‍ കേരളത്തിലെ മുഴുവന്‍ കാര്‍ട്ടൂണിസ്റ്റുകളുടെയും സ്വതന്ത്രമായ ഒരു സംഘടന കൊച്ചി ആസ്ഥാനമായി പിറവിയെടുത്തു. 'കാര്‍ട്ടൂണ്‍ കലയുടെയും കാര്‍ട്ടൂണ്‍ കലാകാരന്മാരുടേയും നാനാമുഖമായ വളര്‍ച്ച ലക്ഷ്യമാക്കി വ്യാപാരമോ ലാഭമോ കൂടാതെ പ്രവര്‍ത്തിക്കുന്നതിനായി 1955 ലെ 12-ാമതു തിരുവിതാംകൂര്‍ കൊച്ചി സാഹിത്യ ശാസ്ത്ര ധര്‍മസംഘങ്ങള്‍ രജിസ്‌ട്രേഷന്‍ ആക്ടിനു വിധേയമായി
 ER 81/83 നമ്പറില്‍ 09-03-1983 ല്‍ രജിസ്റ്റര്‍ ചെയ്ത് ഈ സംഘടന പ്രവര്‍ത്തിച്ചു വരുന്നു. ഏഷ്യയിലെതന്നെ ഒരുപക്ഷേ, ആദ്യത്തേത് എന്ന് വിശേഷിപ്പിക്കാവുന്ന ഈ പ്രസ്ഥാനത്തിന്റെ ആദ്യ ചെയര്‍മാന്‍ കാര്‍ട്ടൂണിസ്റ്റ് ശ്രീ. യേശുദാസനായിരുന്നു. കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ പ്രമുഖനായ ഈ ശിഷ്യനൊപ്പം സെക്രട്ടറി പദമലങ്കരിച്ചത് 'ഭാനുമേനോന്‍' എന്ന കാര്‍ട്ടൂണിലൂടെ ഏറെ പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റ് ശ്രീ. ശിവറാമായിരുന്നു. പ്രശസ്തരും പ്രഗത്ഭരും പരിണിത പ്രജ്ഞരുമായ ഒട്ടനവധി കാര്‍ട്ടൂണിസ്റ്റുകളടങ്ങിയ പ്രഥമ നിര്‍വ്വാഹക സമിതിയുടെ നേതൃത്വത്തില്‍ കുറഞ്ഞ കാലയളവിനുള്ളില്‍ത്തന്നെ 'കേരളകാര്‍ട്ടൂണ്‍ അക്കാദമി' പൊതുസമൂഹത്തിന്റെ ശ്രദ്ധയാര്‍ജിച്ചു. നിരവധി കാര്‍ട്ടൂണ്‍ ക്യാമ്പുകളും പഠനക്കളരികളും കാര്‍ട്ടൂണ്‍ പ്രദര്‍ശനങ്ങളും കേരളത്തിലെമ്പാടും സംഘടിക്കപ്പെട്ടു. പ്രവര്‍ത്തനമാരംഭിച്ച് അഞ്ചുവര്‍ഷത്തിനുള്ളില്‍ത്തന്നെ സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക ഗ്രാന്റു ലഭിച്ചു തുടങ്ങിയത് സംഘടനാപ്രവര്‍ത്തനത്തിന്റെ ദീര്‍ഘസഞ്ചാരരഥ്യയിലെ പാഥേയമായി. ഈ വഴിച്ചോറ് പക്ഷേ, നമ്മുടെ വിശപ്പിന്റെ വിളിക്ക് പൂര്‍ണ ശമനത്തിന് പര്യാപ്തമാകുന്നില്ല. വഴിനടന്ന് മടങ്ങിയെത്തുമ്പോള്‍ ഇളവേല്‍ക്കാനൊരു ഇരിപ്പിടവും നമുക്കായിട്ടില്ലതന്നെ. തുടര്‍യാത്രകളില്‍ ബൗദ്ധികമായ കൊടുക്കല്‍ വാങ്ങലുകള്‍ക്കിടയിലെ വെടിവട്ടങ്ങളില്‍ പോലും ജാഗ്രത്താകേണ്ട ചിന്താവിഷയവും ഇതുതന്നെയാകുന്നു. ഒപ്പം വരവഴികളിലേക്ക് വരും തലമുറയെ സജ്ജരാക്കാനും കൈപിടിച്ചുനടത്താനുമുള്ള ഉത്തരവാദിത്വ ബോധവും കൂടുതല്‍ ദൃഢമാകേണ്ടിയുമിരിക്കുന്നു.
                                                                              പ്രസന്നന്‍ ആനിക്കാട്‌

Monday, April 1, 2013